Join Our Whats App Group

ആദിവാസി വിഭാഗത്തിൽ നിന്നും 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ

തിരുവനന്തപുരം: വനാശ്രിതരായ ആദിവാസി വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വനം വകുപ്പിൽ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശത്തിനുള്ള ഭേദഗതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. നിയമനത്തിന് പരിഗണിക്കുന്നതിനുള്ള പ്രായപരിധി നേരത്തെ 33 വയസ്സ് എന്നത് 41 ആയി ഉയർത്തി. ശാരീരിക യോഗ്യതയിലും ഇളവ് വരുത്തിയിട്ടുണ്ട്. പബ്ലിക് സർവ്വീസ് കമ്മീഷൻ ആവശ്യപ്പെട്ട ഭേദഗതികളും കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിക്കും.
 

വനാശ്രിതരായ ആദിവാസി വിഭാഗത്തിന്റെ ജീവിത സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുക, പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, അനധികൃത കുടിയേറ്റവും വന്യജീവികളുടെ ആക്രമണവും തടയുക തുടങ്ങിയ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി വനം സംബന്ധിച്ച അറിവും സുപരിചിതത്വവും പരിഗണിച്ചാണ് ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ നിയമിക്കാൻ തീരുമാനിച്ചതെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. അവിവാഹിതരായ അമ്മമാർ, അവരുടെ കുട്ടികൾ, വിധവകളായ അമ്മമാരുടെ കുട്ടികൾ എന്നിവർക്കും അനിമൽ ഹാൻഡ്ലിംഗ് ഇൻ സൂ ആൻഡ് ഫോറസ്റ്റ് കോഴ്സ് പാസായ പട്ടിക വർഗ്ഗത്തിൽപ്പെട്ടവർക്കും ജനറൽ ക്വാട്ടയിൽ മുൻഗണന ലഭിക്കും. വനം വകുപ്പിൽ താൽക്കാലിക ജീവനക്കാരായി കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള പട്ടിക വർഗത്തിൽപെട്ടവർക്ക് ആകെ ഒഴിവിന്റെ 40 ശതമാനം സംവരണം അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group