Join Our Whats App Group

നാനോടെക്നോളജി: പുതിയ നൂറ്റാണ്ടിന്റെ ശാസ്ത്രം; ധാരാളം തൊഴിലവസരങ്ങള്‍


#അശ്വതി രാധാകൃഷ്ണന്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശാസ്ത്രമാണ് നാനോടെക്നോളജി അഥവാ നാനോസാങ്കേതിക വിദ്യ. ഇന്ന് ലോകത്തില്‍ വലിയ അവസരങ്ങളുടെ വാതായനമാണ് നാനോടെക്നോളജി തുറന്നിട്ടിരിക്കുന്നത്. അമേരിക്കയില്‍ മാത്രം പത്ത് ലക്ഷം പേരാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്.

നാനോസാങ്കേതികവിദ്യ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1974-ല്‍ ജപ്പാനിലെ ടോക്കിയോ സയന്‍സ് സര്‍വകലാശാല അധ്യാപകനായിരുന്ന പ്രൊഫ. നോറിയോ താനിഗുചിയാണ്. 1986-ല്‍ എറിക് ഡ്രെക്സലര്‍ നാനോടെക്നോളജിയുടെ വിവിധവശങ്ങളെ സംബന്ധിച്ച് എഴുതിയ ‘എഞ്ചിന്‍സ് ഓഫ് ക്രിയേഷന്‍: ദ കമിംഗ് ഇറ ഓഫ് നാനോടെക്നോളജി’ എന്ന പുസ്തകം നാനോടെക്നോളജിയുടെ വളര്‍ച്ചയ്ക്ക് സഹായമായി. 1981-ല്‍ ഗേര്‍ഡ് ബിന്നിംഗ്, ഹെന്റിച്ച് റോഹ്റര്‍ എന്നിവര്‍ കണ്ടുപിടിച്ച സ്‌കാനിംഗ് ടണലിംഗ് മൈക്രോസ്‌കോപ്പും നാനോ ടെക്നോളജിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ത്ത് ഗോളാകൃതിയില്‍ ഉണ്ടാക്കിയ ‘ബക്കി പന്ത്’ എന്നറിയപ്പെടുന്ന കാര്‍ബണ്‍ തന്മാത്രയുടെ കണ്ടുപിടിത്തം മറ്റൊരു വഴിത്തിരിവായിരുന്നു. റോബര്‍ട്ട് കേള്‍, ഹാരി ക്രോട്ടോ, റിച്ചാര്‍ഡ് സ്മാളീ എന്നിവരാണ് ഇത് കണ്ടുപിടിച്ചത്. ഈ ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്ര നൊബേല്‍സമ്മാനവും ലഭിച്ചു. 1991-ല്‍ ജപ്പാന്‍ ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ. സുമിയോ ഇജിമ അതിസൂക്ഷ്മ നാനോ കുഴലുകള്‍ വികസിപ്പിച്ചെടുത്തു. അതിലോലമായ നാനോ പാളികള്‍ ചുരുട്ടിവെച്ചാണ് ഇവ നിര്‍മിക്കുന്നത്.

നാനോടെക്നോളജി എന്നാല്‍

കുള്ളന്‍ എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദത്തില്‍ നിന്നാണ് നാനോ എന്ന വാക്കുണ്ടായത്. ഒരു മീറ്ററിന്റെ നൂറുകോടിയില്‍ ഒരംശമാണ് ഒരു നാനോ. പദാര്‍ത്ഥങ്ങളുടെ വലിപ്പ വിസ്താരം കുറയുന്തോറും അവയുടെ ഉപരിതലയൂര്‍ജ്ജം വര്‍ദ്ധിക്കുന്നു.  അത്തരം പദാര്‍ത്ഥങ്ങള്‍ വത്യസ്തങ്ങളായ നിരവധി സവിശേഷതകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ വിജ്ഞാന തത്വത്തിലധിഷ്ഠിതമായ ശാസ്ത്ര മേഖലയെ പൊതുവെ പറയുന്ന പേരാണു നാനോ സയന്‍സ്. ലോകം കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞരില്‍ പ്രമുഖനായ റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍ ‘ദേര്‍ ഈസ് പ്ലെന്റി ഓഫ് റൂം അറ്റ് ദി ബോട്ടം’ എന്ന് ഈ തത്വത്തെ വിശേഷിപ്പിച്ചതും ശ്രദ്ധേയമാണ്.

ഓരോ വസ്തുവും ഉണ്ടാക്കിയിരിക്കുന്നത് ആറ്റങ്ങള്‍ എന്ന അതിസൂക്ഷ്മങ്ങളായ കണങ്ങള്‍കൊണ്ടാണ്. കുറേ ആറ്റങ്ങള്‍ ചേര്‍ന്ന് തന്മാത്രകള്‍ ഉണ്ടാകുന്നു. തന്മാത്രകള്‍ ചേര്‍ന്ന് പലതരം പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു. ആറ്റങ്ങളുടെ ഘടന ഓരോവസ്തുവിലും വ്യത്യസ്തതരത്തിലാണ്. അതുകൊണ്ടു വിവിധ വസ്തുക്കള്‍ക്ക് വ്യത്യസ്തഗുണങ്ങളാണുള്ളത്. ഈ അടിസ്ഥാന കണങ്ങളുടെ ഘടനയില്‍ വിവിധ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ വസ്തുവിന്റെ സ്വഭാവത്തിലും മാറ്റം വരുത്താം. തന്മാത്രയില്‍നിന്ന് ഇത്രയും ചെറിയ ആറ്റങ്ങളെ എടുത്ത് അവയുടെ ഘടനയില്‍ മാറ്റംവരുത്തി പുതിയ സവിശേഷതകളോടുകൂടി പദാര്‍ത്ഥങ്ങളെ ഉണ്ടാക്കുന്ന സാങ്കേതികവിദ്യയാണ് നാനോടെക്‌നോളജി.

തൊഴില്‍ സാധ്യതകള്‍

ഇന്ത്യയ്ക്കകത്തും പുറത്തും ധാരാളം അവസരങ്ങളാണ് നാനോടെക്നോളജി കോഴ്സ് കഴിഞ്ഞവരെ കാത്തിരിക്കുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂര്‍, ജര്‍മനി, ചൈന, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് നാനോ സാങ്കേതികവിദ്യ കൂടുതലായും ഉപയോഗിക്കുന്നത്. നാനോടെക്നോളജിസ്റ്റ്, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, പ്രൊഫസര്‍, എഞ്ചിനിയര്‍, മെഡിക്കല്‍, ഫുഡ് ശാസ്ത്രജ്ഞര്‍ എന്നീ റോളുകളിലാണ് ജോലി ഓരോരുത്തരെയും കാത്തിരിക്കുക. നാനോടെക്നോളജി പഠിച്ച തുടക്കക്കാരന് 30,000 മുതല്‍ 50,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. കുടൂതല്‍ പരിചയസമ്പന്നരായിക്കഴിഞ്ഞാല്‍ പ്രതിവര്‍ഷം 8,00,000 – 15,00,000 രൂപവരെ സമ്പാദിക്കാം. ഓരോ മേഖലയിലെയും വിപണിമൂല്യം കണക്കിലെടുത്താവും ശമ്പളം നിശ്ചയിക്കുക.

കോഴ്സുകള്‍

ബി.എസ്.സി. നാനോസയന്‍സ്, ബി.ടെക്കില്‍ നാനോടെക്നോളജി, എം.ടെക്കില്‍ നാനോടെക്നോളജി, എം.എസ്.സി. നാനോടെക്നോളി എന്നീ കോഴ്സുകളാണ് ഇന്ത്യയിലുള്ളത്. സയന്‍സില്‍ പ്ലസ്ടു കഴിഞ്ഞവര്‍ക്ക് നാനോടെക്നോളജിയിലുളള ബിരുദ കോഴ്സിന് ചേരാം. ഫിസിക്സ്, കെമിസ്ട്രി, ലൈഫ് സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദമാണ് നാനാടെക്നോളജിയിലോ ഇതുമായി ബന്ധപ്പെട്ട് മറ്റ് കോഴ്സുകളിലോ ബിരുദാനന്തരബിരുദം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ട അടിസ്ഥാനയോഗ്യത. ബിരുദത്തിന് 50 ശതമാനം മാര്‍ക്കും വേണം.

മെറ്റീരിയല്‍ സയന്‍സ്, ബയോടെക്നോളജി, ബയോമെഡിക്കല്‍, മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ ബി.ടെക്. ഉളളവര്‍ക്ക് നാനോടെക്നോളജിയില്‍ എം.ടെക്. ചെയ്യാം. കെമിസ്ട്രി, ഫിസിക്സ്, ബയോടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ എം.എസ്.സി. ഉള്ളവര്‍ക്കും നാനോടെക്നോളജിയില്‍ എം.ടെക്. എടുക്കാം. ഫിസിക്സ്, സയന്‍സ്, ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് നാനോടെക്നോളജിയില്‍ ഗവേഷണവും നടത്താം. നാനോ ബയോടെക്നോളജി, സെറാമിക് എഞ്ചിനിയറിംഗ്, ഗ്രീന്‍ നാനോടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്, നാനോആര്‍ക്കിടെക്റ്റോണിക്സ്, നാനോഎഞ്ചിനിയറിംഗ്, നാനോമെക്കാനിക്സ്, വെറ്റ് നാനോടെക്നോളജി, നാനോ മെഡിസിന്‍, നാനോ സോളാര്‍ തുടങ്ങിയ കോഴ്സുകളില്‍ സ്പെഷലൈസേഷനുമുണ്ട്.

അമൃതയില്‍ നാനോടെക്നോളജി പഠനം

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗമാണ് ഇന്ത്യയിലെ ആദ്യത്തെ നാനോ ബയോ സെന്റര്‍ സ്ഥാപിച്ചത്. നാനോടെക്നോളജി / നാനോസയന്‍സില്‍ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്സുകളും അമൃത – അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം.എസ്.സി.  – എം. എസ്., എം. ടെക്. – എം. എസ്.  ഡ്യൂവല്‍ ഡിഗ്രി കോഴ്സുകളുമാണ് ഇവിടെയുള്ളത്. ഇവിടെ പ്രവേശനപരീക്ഷ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പകരം ടെലഫോണിക് ഇന്റര്‍വ്യൂ മാത്രം.
നാനോബയോടെക്നോളജി, നാനോസയന്‍സ് ആന്‍ഡ് ടെക്നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍ എന്നിവയിലാണ് എം.ടെക്, എം.എസ്.സി. പ്രോഗ്രാമുകള്‍. കൂടാതെ അമൃത  – അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം.എസ്.സി,  എം. എസ്. ഡിഗ്രി പ്രോഗ്രാമുകള്‍ (രണ്ടു വര്‍ഷം അഥവാ നാല് സെമസ്റ്റര്‍ ദൈര്‍ഘ്യം), എം. എസ് സി. (നാനോബയോടെക്നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍) പ്രോഗ്രാമുകളും ബി. എസ് സി. (മോളിക്കുലാര്‍ മെഡിസിന്‍) പ്രോഗ്രാമുകളുമാണുള്ളത്.

നാനോടെക്നോളജി പഠിപ്പിക്കുന്ന പ്രധാന സ്ഥാപനങ്ങള്‍

*ജാമിയ മില്യ ന്യൂഡല്‍ഹി (എം.ടെക്. നാനോടെക്നോളജി)
*ഐ.ഐ.ടി. റൂര്‍ക്കി (എം.ടെക്., പിഎച്ച്.ഡി. നാനോടെക്നോളജി)
*ഐ.ഐ.എസ്.സി. (എം.ടെക്., പിഎച്ച്.ഡി. നാനോസയന്‍സ് ആന്‍ഡ് എഞ്ചിനിയറിങ്)
*എന്‍.ഐ.ടി. ഭോപ്പാല്‍ (എം.ടെക്. നാനോടെക്നോളജി)
*എന്‍.ഐ.ടി. കുരുക്ഷേത്ര (എം.ടെക്. നാനോടെക്നോളജി)
*എം.എ.എന്‍.ഐ.ടി. ഭോപ്പാല്‍ (എം.ടെക്. നാനോടെക്നോളജി)
*ഐ.ഐ.ടി. പട്ന (എം.ടെക്. നാനോടെക്നോളജി)
*അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി (എം.ടെക്. നാനോടെക്നോളജി)
*അമിറ്റി സര്‍വകാലശാലയിലെ നോയ്ഡ, ഗുര്‍ഗാന്‍, ജയ്പുര്‍ കാമ്പസുകള്‍( നാനോസയന്‍സ്, നാനോടെക്നോളജിയില്‍ എം.ടെക്., ബി.ടെക്.)
*അണ്ണാ സര്‍വകലാശാലയിലെ തിരുച്ചിറപ്പള്ളി, തിരുനല്‍വേലി കാമ്പസുകള്‍( നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ബി.ടെക്., എം.ടെക്.)
*രാജസ്ഥാന്‍ സര്‍വകലാശാല, വെല്ലൂരിലെ വി.ഐ.ടി. സര്‍വലാശാല, പട്നയിലെ ആര്യഭട്ട നോളജ് സര്‍വകലാശാല, ഭോപ്പാലിലെ ബര്‍ക്കതുള്ള സര്‍വകലാശാല, തഞ്ചാവൂര്‍ ശാസ്ത്ര സര്‍വകലാശാല, പഞ്ചാബിലെ ശ്രീ ഗുരു ഗ്രാന്ത് സാഹിബ് സര്‍വകലാശാല എന്നിവിടങ്ങളില്‍ എ.ടെക്. കോഴ്സുകള്‍.
*കര്‍ണാടകയിലെ ശ്രീനിവാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോജി, ചെന്നൈയിലെ എസ്.ആര്‍.എം. സര്‍വകലാശാല എന്നിവിടങ്ങളില്‍ ബി.ടെക്. കോഴ്സുകള്‍.
*മുംബൈ സര്‍വലാശാലയില്‍ നാനോസയന്‍സ് ആന്‍ഡ് നാനോടെക്നോളജിയില്‍ എം.ഫില്‍. ചെയ്യാന്‍ അവസരം.
*അമിറ്റി സര്‍വകലാശാല നോയ്ഡ (എം.എസ്.സി. നാനോസയന്‍സ്)
*ജവഹര്‍ലാല്‍ നെഹ്രു ടെക്നോളജിക്കല്‍ സര്‍വകലാശാല ഹൈദരാബാദ് (എം.എസ്.സി. നാനോസയന്‍സ് ആന്‍ഡ് ടെക്നോളജി)
*കേരള യൂണിവേഴ്സിറ്റിയില്‍ നാനോടെക്നോളജിയില്‍ എം.ഫില്‍., ഗവേഷണം എന്നിവ നടത്താന്‍ അവസരം.
*മഹാത്മാഗാന്ധി സര്‍വകലാശാലയിലെ നാനോസയന്‍സ് ആന്‍ഡ് നാനോടെക്നോളജി വിഭാഗം എം.എസ്., എം.എഫില്‍., പിജി ഡിപ്ലോമ (ഈവനിങ് കോഴ്സ്) കോഴ്സുകള്‍.
*കാലിക്കറ്റ് സര്‍വകലാശാലയിലെ നാനോസയന്‍സ് ആന്‍ഡ് ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റ് എം.ടെക്., പി.എച്ച്.ഡി. പ്രോഗ്രാമുകള്‍.
*കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ ഫിസിക്സ് പഠനവകുപ്പ് നാനോടെക്നോളജിയില്‍ പി.ജി. ഡിപ്ലോമ കോഴ്സ് നടത്തുന്നു.
* കൊച്ചി സര്‍വ്വകലാശാല: കുസാറ്റ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നാനോയ്ക്കു സര്‍വകലാശാലാന്തര ഗവേഷണ കേന്ദ്രമുണ്ട്. ഊര്‍ജം, വാര്‍ത്താവിനിമയം, പരിസ്ഥിതി, വൈദ്യരംഗം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളാണ് അധികവും. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടു തുടങ്ങിയ കേന്ദ്രത്തില്‍ നിലവില്‍ മാസ്റ്റേഴ്‌സ് ബിരുദം നല്‍കുന്നില്ല, പിഎച്ച്. ഡി. അവസരമുണ്ട്.
*എന്‍.ഐ.ടി. കോഴിക്കോട് (എം. ടെക്. നാനോടെക്നോളജി)
* അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍, അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റി, കൊച്ചി കാമ്പസ് (എം. ടെക്., എം.എസ്.സി., ബി.എസ്.സി.)

(ലേഖിക അമൃത സര്‍വ്വകലാശാലയുടെ കൊച്ചി കാമ്പസിലെ സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മോളിക്കുലാര്‍ മെഡിസിനിലെ റിസര്‍ച്ച് സ്‌കോളറാണ്.)

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group